May 16, 2013

ഉഷ്ണ വിലാപം




എരിയുന്ന പ്രാണന്റെ ഉഷ്ണ വിലാപമേ 
നീയെരിഞ്ഞൊന്നടങ്ങുക . 
വേരിളകുന്ന മണ്ണിന്റെ ഹൃദയ താളമേ 
നീയമർന്നൊന്നു പെയ്യുക . 
തമസ്സിനെ കീറുന്ന ഇരുൾഭൂതമേ 
നീ കാവി പുതഞ്ഞൊരു കണ്ണാന്തളിരാവുക . 

വിരഹിണി രാവിന്റെ മേൽക്കൂരയിൽ
 ഇന്നൊരു കിളിയുടെ കാലൊച്ച . 
മൂകമാം ത്രിസന്ധ്യയുടെ  അഗ്നികുണ്ഡത്തിൽ  
വീഴുമിന്നെന്റെ ചെന്താമര ,
വാനിൽ തറഞ്ഞു നിന്നൊരു കണ്ണീർമഴ . 

ഇന്നെനിലൊരു കരിഞ്ഞ പട്ടം.
നിന്നിലൊരു പേടമാൻ . 
നമ്മുടെ കണ്ണുകളിലൊരു നനഞ്ഞ താഴ്വര.  

പണ്ടേ എന്റങ്കണത്തിൽ പൂരങ്ങളേറെ വന്നേ പോയ്‌ .
നിലാവെട്ടങ്ങളേറെ നീറി നനഞ്ഞേ പോയ്‌ . 
കവി തൊട്ടെന്റെ ഉള്ളകമാകേ പിടഞ്ഞേ പോയ്‌ .
എന്നിലൊരു നൂറു നഖങ്ങൾ തിളങ്ങി മറഞ്ഞേ പോയ്‌ . 

വസന്തത്തിന്നറയിൽ ഉഷ്ണം പങ്കിടുന്ന 
രണ്ടിളം കിളികളുടെ വിലാപത്തുവലുകൾ 
ഇന്നെന്റങ്കണത്തു വീഴുന്ന രണ്ടു തെച്ചിപ്പൂവിതളുകൾ . 


ഇന്നൊരുപിടി മണ്ണുകൊണ്ടെന്റെ പൂർണ്ണത . 
മഴവില്ലിനാൽ മറയ്ക്കുന്നു ഈ നഗ്നത . 
ചാരം മണക്കുന്ന കവിത ,
മണ്ണിൽ പിറന്നൊരു ദേവത . 

ഒറ്റച്ചിറകിനാൽ ഋതുമതിയാകുന്നൊരു പെണ്ണ് .
വാൾമുനയിൽ ഉള്ളം കറുക്കുന്നു അവളുടെ കണ്ണ് . 
ഉള്ളംകയ്യാലെ ഭൂമിയെ തണുപ്പിക്കുന്ന വിണ്ണ്,
ഇന്നവൾ നെഞ്ചിലേറ്റുന്നത് ഒരു പിടി മണ്ണ്.  

ഇന്നെന്റെ പ്രണയത്തിനേറെ ഉഷ്ണം .
മൗനത്തിനേറെ തണുപ്പ് . 
കാമത്തിനേറെ ചുവപ്പ് . 
പ്രണയവും,കാമവും ഒരുമിച്ചുറങ്ങുന്നതു -
ഇന്നൊരേ ശില്പിയിൽ .  

1 comment:

  1. പെണ്ണ്
    കണ്ണ്
    വിണ്ണ്
    മണ്ണ്

    ReplyDelete