May 27, 2013

അവസ്ഥാന്തരങ്ങൾ



മരുഭൂമിയിൽ ഒറ്റപ്പെട്ടവന്റെ 
അങ്കത്തട്ടായ് 
ഇന്നു ഭൂമി പിളരുന്നു .
കാനനവാസം വെടിഞ്ഞൊരുവൻ 
പെണ്ണുരുത്തിക്കു 
മാറിൽ മിന്നു കൊടുക്കുന്നു . 
സ്നേഹവും കാലവും 
അളന്നെടുത്തവൻ 
ഭൂമിയുടെ തെക്കേ നടയിൽ 
തീർത്ഥാടനത്തിനൊരുങ്ങുന്നു  . 
കലികാലമെന്നോതിയ ഭിക്ഷക്കാരന്റെ 
കാൽച്ചുവട്ടിലൂടെ ഇന്നു 
കട്ടുറുമ്പുകളുടെ ശീതസമരം . 
പരിണാമ സിദ്ധാന്തം പഠിപ്പിച്ച 
അധ്യാപകന്റെ കയ്യിലിന്നൊരു 
വെളുത്ത പൂച്ചക്കുഞ്ഞ് . 
പടയൊരുക്കവുമായ് 
അങ്കം വെട്ടിയ രാജാവിന്റെ 
മകുടിയിലിന്നൊരു 
ഉടഞ്ഞ കൂരമ്പിന്റെ 
നീണ്ട ചരിത്രപുസ്തകം . 
സ്വപ്നാടനം വെടിഞ്ഞ 
കാമുകന്റെ തോളിലിന്നൊരു 
വേഴാമ്പലിന്റെ കൊത്തിയ പാട് . 

ഭൂമി പ്രളയമാർക്കുന്നു .
പക്ഷികുഞ്ഞ് കൂടു വിടുന്നു.
കാൽനടക്കാരിൽ - 
ഒരമ്പു വന്നു വീഴുന്നു.
കലികാലമെന്നോതിയ 
ഭിക്ഷക്കാരന്റെ കാൽച്ചുവട്ടിൽ  
ഇന്നു നാലു ശവങ്ങൾ . 

അവസ്ഥാന്തരങ്ങൾ മാറി മറയുന്നൊരു വേള ,
കാലവേഷങ്ങൾ അഴിച്ചു വെച്ചുള്ള ഇടവേള 
കലികാലമെന്ന വാക്കിന്റെ
 മൂർച്ചയുള്ള നേരമ്പോക്കായ് 
വന്നുവല്ലോ 
ഭൂമിയുടെ പ്രളയാർദ്ര ദിനം .


1 comment:

  1. അവസ്ഥയ്ക്ക് അന്തരമുണ്ടായല്ലേ പറ്റൂ

    ReplyDelete