വീട്
വീടാണു എന്റെ പച്ചപ്പാടം .
ഞാനതിലൊരു നോക്കുകുത്തി .
കത്തിയെരിയുന്ന വേനലിന്റെ
അകത്തളത്തിലി -
ന്നകത്തമ്മയായ്
മന്ത്രണമോതുന്ന
വിയർക്കുന്ന കൈകളാൽ
ചോറു വിളമ്പുന്നെന്റമ്മ .
തള്ളവിരൽ കടിച്ചു പറിച്ചെന്റെ
വിശപ്പിനെ
അമൃതായ് ഊട്ടുന്നൊരമ്മ .
ഉച്ചിയിലെ മുറിവുകൾക്കിടയിൽ
പച്ചിലമരുന്നിന്റെ പച്ചപ്പുമായ്
ഇന്നമ്മയുടെ കൈപ്പട .
പാതി കീറിയ വെളിച്ചത്തിൽ
ആലവട്ടങ്ങൾ തൂക്കിയ
പച്ചപ്പാടമാണിന്നെന്റെ വീട് .
ഇന്നെനിക്കു പച്ചച്ചിറകുകൾ .
അങ്ങകലേ മുന്തിരിപ്പാടം
കൊയ്തു മറിക്കുന്നതി-
ന്നെന്റമ്മയുടെ തള്ളവിരൽ .
വീട്ടിൽ ഇന്നു നാലു നോക്കുകുത്തികൾ .
താനേ പൂക്കുന്ന നാലു വെണ്ചാമരങ്ങൾ .
ആശിസ്സുകളേറെ വാങ്ങിവെച്ചോരെന്റെ-
യുച്ചിയിലിന്നൊരു ബലിക്കാക്ക വന്നു കൊത്തുന്നു.
മരണമേ നീ സഖി ,
പുനർജ്ജനി നീയെൻ വഴി
കാലമേ ,കരുത്തില്ലാത്തോരെന്റെ ശിരസ്സിൽ
നീ കഴുകന്റെ രക്തം നിറയ്ക്കുക .
എന്റെ മുറിഞ്ഞൊരീണങ്ങളെ
നീ കവിതയായ് കോർത്തു
അർദ്ധ ചന്ദ്രനു നല്കീടുക .
========================
ബാല്യം
കൂരിരുട്ടിൽ തപ്പിതടഞ്ഞ
അമ്മയുടെ കണങ്കാലിനൊത്തു -
പിച്ച വെച്ചു നടന്ന
താളം തെറ്റിയ
എന്റെ ബാല്യം .
ഇന്നമ്മയുടെ ഗർഭപാത്രം ചുമക്കുന്നു -
വേറൊരു എട് .
നാളെയുടെ വാനമ്പാടി .
മുറവിളി കൂട്ടുന്നൊരച്ചന്റെ വെറ്റിലച്ചുണ്ടിൽ
ഇന്നു നട്ടുച്ചയുടെ തീനാളങ്ങൾ .
എന്നെ അന്ധയാക്കുന്നു ,
ഈ മറവിയുടെ നട്ടുച്ചകൾ .
മൂകമായ മൂങ്ങയെ പോലെ
കണ്ണുകളറ്റും,
കരളറുത്തും
രാവിന്റെ വേരുകളിലൂടെയുള്ള
എന്റെ വേച്ചു വേച്ചു നടത്തങ്ങൾ .
അച്ഛാ ,ഇത്തിരി വെട്ടത്തിൽ
അറിവിന്റെ അറവുകാരനായ്
നീയെന്നിൽ കുരുത്തോല കെട്ടിത്തൂക്കിയതെന്തേ ..
പാതിയടഞ്ഞ എൻ കണ്പീലിയിൽ
സ്നേഹത്തിന്റെ ചാലുകൾ ഒഴുക്കാത്തതെന്തേ ..
വിടരുവാനുണ്ടിനിയുമേറെ സൂര്യകാന്തികൾ ,
മറഞ്ഞു നില്ക്കുവാനുണ്ടിനിയുമെന്റെ മൂകവേഷങ്ങൾ ..
തിരയുടെ തള്ളിക്കയറ്റമായ്
കനത്ത ഒരു വെയിലെന്നെ
ഇന്നു രണ്ടായ് പിളർക്കുന്നു .
=====================
പാടത്തെ തോറ്റമ്പാട്ടായ്
അപ്പൂപ്പനുമമ്മൂമ്മയുമിന്നു മണ്ണിൽ നിന്നിറങ്ങി വരുന്നു .
എന്റെ കണ്ണുകൾക്കവരിന്നൊരു നിറസന്ധ്യ ,
എന്റെ വരികൾക്കിടയിലെ ആയുസ്സിന്റെ
കനത്ത രണ്ടു തൂണുകൾ .
അപ്പൂപ്പനുമമ്മൂമയ്ക്കുമിന്നൊരു -
ബലിക്കാക്ക കൊത്തിയിട്ട വെള്ളരഞ്ഞാണം .
ഇന്നവർ വെള്ള പുതച്ചുറങ്ങുന്ന
രണ്ടു വെള്ളരിപ്രാവുകൾ .
കാലമേ നീ സാക്ഷി .
നന്നായി എഴുതുന്നുണ്ട്..ഇനിയും നന്നായി എഴുതണം..എഴുത്തിന്റെ പുതിയമുഖങ്ങൾ കണ്ടെത്തണം..ആശംസകൾ..അഭിനന്ദനങ്ങൾ...
ReplyDeleteവീടും ബാല്യവും നന്ന്
ReplyDelete